കടയിൽ എത്തി വെള്ളം ചോദിച്ചു വാങ്ങി മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾ പിടിയിൽ; കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ കേസുകൾ
കടയിൽ എത്തി വെള്ളം ചോദിച്ചു വാങ്ങി മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. ഈ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മടികൈ ചതുരക്കിണർ എന്ന സ്ഥലത്തുള്ള കടയിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിനു ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതികളെയാണ് പോലീസ് പിടികൂടിയത്. കോട്ടിക്കുളം വെടിത്തറക്കാൽ ഫാത്തിമ ക്വാർട്ടേഴ്‌സിൽ എംകെ മുഹമ്മദ് ഇജാസ് (24), പനയാൽ പാക്കം ചേർക്കാപ്പാറ ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (24) എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന ഉടൻ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി. പി.ബാലകൃഷ്ണൻ നായർ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈൻ, എസ്ഐ രാജീവൻ, എഎസ്ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷൈജു, മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഘത്തിൽ പെട്ട അംഗങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും സൂക്ഷ്‌മ നിരീക്ഷണം നടത്തി വരികയും ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ൽ അധികം സിസിടിവി ക്യാമറകൾ ആണ് സംഘം പരിശോധിച്ചത്. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പോലീസിന് പൊൻ തൂവൽ ആയി മാറി. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കരുവിഞ്ചിയം എന്ന സ്ഥലത്തു വെച്ച് ഫെബ്രുവരി രണ്ടിന് റോഡിൽ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീ യുടെ മാല പൊട്ടിച്ച കേസ്, മാർച്ച് 26 ബന്തടുക്ക പടുപ്പ് എന്ന സ്ഥലത്തു വെച്ച് ആയുർവേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച കേസ്, ആഗസ്റ്റ് ആറിന് ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്തു വെച്ച് നടന്ന മാല പൊട്ടിക്കൽ കേസ്,
മംഗലാപുരം കങ്കനാടി പോലീസ് സ്റ്റേഷൻ, ബന്ദർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന 3 ബൈക്ക് മോഷണം. കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം എന്നിവ ചെയ്തത് പ്രതികൾ ആണെന്ന് തെളിഞ്ഞു.17 ആം വയസ്സിൽ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിന്റെ പേരിൽ എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ആയി മയക്കു മരുന്ന് വിതരണം ഉൾപ്പെടെ ആറു കേസുകൾ ഉണ്ട്. 17ആം വയസിൽ തന്നെ മോഷണം തുടങ്ങിയ ഇബ്രാഹിം ബാദ്യഷയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകൾ കൂടാതെ കർണാ ടകയിലെ മംഗലാപുരം എന്നിവിടങ്ങളിൽ ആയി 12 മോഷണ കേസുകൾ ഉണ്ട്.