ഫ്ലാറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു
മയ്യില്‍: കണ്ണൂരിലെ ഫ്ലാറ്റില്‍നിന്ന് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാണിയൂരിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തടങ്കലിലാക്കി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തായത്തെരു മനോരമ ഓഫിസിനടുത്ത് ഫ്‌ലാറ്റില്‍ താമസിക്കുന്ന ജലാലുദ്ദീനെ(51) കാറിലെത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിലാണ് മാണിയൂര്‍ ചെറുവത്തലമൊട്ടയിലെ മുഹമ്മദ് ഫായിസ്(29), ചെറുപഴശ്ശിയിലെ പി പി ഹാരിസ്(51), മാണിയൂരിലെ എന്‍ പി നജീബ(36) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മധ്യവയസ്‌കനെ കണ്ണൂരിലെ ഫഌറ്റില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മാണിയൂര്‍ വില്ലേജ്മുക്ക് എന്ന സ്ഥലത്തുള്ള പഴയ ക്വാര്‍ട്ടേഴ്‌സ് മുറിയിലെത്തിച്ച്
തടങ്കലിലാക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. സംശയം തോന്നി നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയും മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ്, എസ് ഐമാരായ പ്രശോഭ്, അബ്ദുര്‍ റഹ്മാന്‍, സിപിഒമാരായ വിനീത്, വിജില്‍മോന്‍, ശ്രീജിത്ത്, റമില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് തടവിലാക്കപ്പെട്ടയാളെ മോചിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജലാലുദ്ദീന്റെ പരാതിയില്‍ ജാമ്യമില്ലാകുറ്റം ചുമത്തി പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.