ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലായത് മകളുടെ പേരിടൽ ചടങ്ങിനിടെ
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലറെ മർദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും ‘കാപ്പ’ ചുമത്തിയത്. ബുധനാഴ്ച മകളുടെ പേരിടങ്ങൽ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
പേരിടൽ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടർർന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടിൽ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഏറെസമയത്തിന് ശേഷമാണ് ഇവർ പിരിഞ്ഞുപോയത്.
‘കാപ്പ’ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വിയ്യൂർ ജയിലിൽ ‘കാപ്പ’ തടവുകാരനായി കഴിയുന്നതിനിടെയാണ് ഇയാൾ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദിച്ചത്.