ജനബാഹുല്യത്താൽ വീർപ്പുമുട്ടി പുല്ലൂപ്പിക്കടവ്; ഗതാഗതക്കുരുക്കും രൂക്ഷമായി
Kannadiparamba online news ✍️
കണ്ണാടിപ്പറമ്പ: കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയൊരു അധ്യായം തീർക്കാൻ ഒരുങ്ങിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രത്തിലേക്ക് ഉദ്ഘാടനത്തിന്റെ രണ്ടാം ദിനം ഒഴുകിയെത്തി ജനം. ഉദ്ഘാടനം നടന്ന കഴിഞ്ഞ ദിവസവും നിരവധി പേരാണ് ദൂരെ ദിക്കുകളിൽ നിന്നു പോലും കേന്ദ്രത്തിലെത്തിയത്. ഇന്നു ഞായറാഴ്ചയായതിനാൽ വൈകീട്ടോടെ ജനബാഹുല്യത്താൽ റോഡ് പോലും തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി.
കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും മറ്റും എത്തിച്ചേർന്ന് ഫോട്ടോ എടുത്തും പ്രകൃതിയുടെ തനത് ഭംഗി ആസ്വദിച്ചും ഭക്ഷണം കഴിച്ചും പലരും ഏറെ സമയം ഇവിടെ ചെലവഴിച്ചു. ടൂറിസം കേന്ദ്രത്തിനു പുറത്തുള്ള പാർക്കിങ് ഏരിയ മതിയാകാതെ വന്നപ്പോൾ റോഡിന് ഇരുവശവും മാത്രമല്ല, പുല്ലൂപ്പി പാലത്തിനു മുകളിലും പലർക്കും വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. ഇതു രൂക്ഷമായ ഗതാഗത തടസ്സത്തിന് വഴിവെച്ചു. ഇന്നു വൈകീട്ട് 5 മണിയോടെയാണ് പ്രദേശത്ത് പ്രധാനമായും വൻതിരക്ക് അനുഭവപ്പെട്ടത്.
പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. ജലസാഹസിക ടൂറിസത്തിന് അനുയോജ്യ കേന്ദ്രമായ ഇവിടെ 4.15 കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കിയത്. കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ രേഖ അംഗീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സൂര്യാസ്തമയം കാണാനുള്ള ഇരിപ്പിടങ്ങളോടുകൂടിയ പാർക്ക്, ചിത്രപ്പണികളോടെയുള്ള വിളക്കുകാലുകൾ, വാട്ടർ സ്‌പോർട്സ് ആക്ടിവിറ്റികൾ, നടപ്പാതകൾ, സൈക്ലിങ് പാത, കഫ്‌റ്റേരിയ, ഫ്ലോട്ടിങ് റസ്റ്റോറന്റ്, കടമുറികൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മുംബൈയിൽ നിന്ന് ഇറക്കുമതി ചെയ്‌ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന 16 മീറ്റർ നീളമുള്ള പാലത്തോടുകൂടിയ ഫ്ലോട്ടിങ് ഡൈനിങ്ങുകളും സിങ്കിൾ ഡൈനിങ്ങുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകുന്നുണ്ട്. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടനപ്പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്തും സമൃദ്ധമായ പുല്ലൂപ്പിക്കടവ് വരുംദിനങ്ങളിൽ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്നതിൽ തെല്ലും സംശയമില്ല.

