ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിൽ
തളിപ്പറമ്പ്.സ്കൂട്ടിയിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നും കഞ്ചാവു പൊതിയുമായി യുവാവും യുവതിയും പിടിയിൽ. കുറ്റ്യേരി പൂവം സ്വദേശി പി.മുഹമ്മദ് മഷ്ഹൂദ്(34), വളപട്ടണം അഴീക്കോട് സ്വദേശിനി സ്നേഹ (26) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വിപിൻ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിക്കിടെ എക്സൈസ് സംഘത്തെ കണ്ട് വണ്ടി നിർത്തി കടന്നു കളയാൻ ശ്രമിച്ച മഷ്ഹൂദിനെ അതി സാഹസികമയാണ് എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾ ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്. മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് ലഹരിമരുന്ന്വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്‌സൈസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്തതിൽ നിന്നും ലഹരി വില്പനയ്ക്കായി കൈമാറ്റം ചെയ്ത ആളുകളെ കുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ.കെ.കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ അബ്ദുൾ ലത്തീഫ് വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ധനേഷ്.വി, റെനിൽ കൃഷ്ണൻ.പി.പി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും ഉണ്ടായിരുന്നു.