ആസിഡ് ദേഹത്ത് ഒഴിച്ചും കൊടുവാൾ കൊണ്ട് വെട്ടിയും അമ്പതുകാരനെ കൊലപ്പെടുത്തിയ കേസ് : രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്
തലശ്ശേരി: ആസിഡ് ദേഹത്ത് ഒഴിച്ചും കൊടുവാൾ കൊണ്ട് വെട്ടിയും അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം കഠിന തടവ്. അഡീഷണൽ ജില്ലാ സെഷൻസ് കോടതി (4) ജഡ്ജ് ജെ. വിമലാണ് ശിക്ഷ വിധിച്ചത്. കൊട്ടിയൂർ മണത്തണയിലെ ചേണാൽ ഹൗസ്സിൽ ബിജു കൊല്ലപ്പെട്ട കേസിൽ മണത്തണയിലെ മാങ്കൂഴി വീട്ടിൽ ജോസ് (65), സുഹൃത്ത് മണത്തണയിലെ വി.കെ. ശ്രീധരൻ (60) എന്നിവർക്കാണ് ശിക്ഷ. 80,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ സംഖ്യ മരണപ്പെട്ട ബിജുവിന്റെ അവകാശികൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.2021 ഒക്ടോബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പിൽ പോവുകയായിരുന്ന ബിജുവിനെ ജോസും സഹായി ശ്രീധരനും ചേർന്ന് വഴിയിൽ തടസ്സമുണ്ടാക്കി വാഹനം തടഞ്ഞ് ബക്കറ്റിൽ സൂക്ഷിച്ച ആസിഡ് ദേഹത്തൊഴിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
മുഖ്യപ്രതിയായ ജോസ് റിമാൻഡിൽ കഴിഞ്ഞു കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു 2021 നവംബർ 15ന് മരിച്ചു. ഒന്നാം പ്രതി ജോസിനെതിരെ മാങ്കുഴി ബിജുവിന്റെ ബന്ധു കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്