സംവിധായകൻ സിദ്ധിഖ് അന്തരിച്ചു
കൊച്ചി: മലയാളിയുടെ സിനിമാസ്വാദനത്തെ ഹാസ്യരസത്തിന്‍റെ പുതിയ തലങ്ങളിലേക്കുയർത്തിയ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം.
ന്യുമോണിയയും കരള്‍ രോഗവും മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന സിദ്ദിഖിന് അസുഖം കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടായത്.
1954 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് ജനനം. കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായിരുന്ന സിദ്ദീഖിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത് സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ചയാണ്. തുടർന്ന്, ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകനായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ ലാലുമായി ചേർന്ന് 1989ൽ സംവിധാനം ചെയ്ത ‘റാംജി റാവു സ്പീക്കിങ്’ ആണ് ആദ്യ ചിത്രം. സിദ്ദിഖ്-ലാൽ എന്നറിയപ്പെട്ട ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ഇൻഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992) കാബൂളിവാല (1994) 2 ഹരിഹർ നഗർ തുടങ്ങിയവയാണ് ഹിറ്റ് കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.