“വിദ്വേഷം പരത്തലല്ല, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്” കുതിച്ചുയരുന്ന വില വർധനവിനെതിരെ SDPI പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
കണ്ണൂർ : നിത്യോപയോഗ സാധനങ്ങുടെ വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സംസ്ഥാന സർക്കാർ യാതൊരു ഇടപെടലും നടത്താതെ മാറി നിൽക്കുകയാണ്. സാധാരണക്കാർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്നതൊന്നും അധികാരികൾക്ക് ഒരു വിഷയവുമല്ല. ഓണം പോലുള്ള ആഘോഷ വേള അടുത്തെത്തിയിട്ടും മാവേലി, നീതി സ്റ്റോർ പോലുള്ള ന്യായവില ഷോപ്പുകളിൽ എല്ലാവിധ സാധനങ്ങളും എത്തിക്കുന്നതിൽ സർക്കാർ പരാജയമാണ്. പച്ചക്കറികൾക്കും ധാന്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. വരുമാനത്തിൽ വലിയ വർധനവില്ലാതിരിക്കുകയും എന്നാൽ നിർബന്ധിത നിത്യനിദാന ചെലവ് കൂടുകയും ചെയ്തത് അറിയാത്തരവല്ല നാട് ഭരിക്കുന്നത്. എന്നാൽ ഇത്തരം സാഹചര്യത്തിൽ കമ്പോളത്തിൽ ശക്തമായി ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സർക്കാരും അതിനായി സമ്മർദ്ദം ചെലുത്തേണ്ട പ്രതിപക്ഷവും ‘മിത്ത്’ വിവാദത്തിൽ അഭിരമിക്കുകയാണ്. സംഘ്പരിവാറിന്റെ താൽപ്പര്യമാണ് മിത്ത് വിവാദം സജീവമായി നിലനിർത്തുക എന്നത്. എല്ലാ ദിവസവും പ്രതികരണം നടത്തി ഭരണ-പ്രതിപക്ഷം സംഘ്പരിവാറിനെ വിവാദ വിഷയം ആളിക്കത്തിക്കാൻ സഹായിക്കുകയാണ്.
ജനങ്ങളുടെ നീറുന്നതും അടിസ്ഥാനപരവുമായ വിഷയം ചർച്ചയാവാതിരിക്കാനാണ് സർക്കാരും മിത്ത് വിവാദത്തിൽ നിന്ന് പിന്തിരിയാത്തത്.
ഈയൊരു സാഹചര്യത്തിൽ “വിദ്വേഷം പരത്തലല്ല,
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്” എന്ന മുദ്രാവാക്യം ഉയർത്തി
കുതിച്ചുയരുന്ന വില
വർധനവിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ആഗസ്ത് 10 മുതൽ 17 വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ വാരത്തിൽ
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ചന്ത, പന്തം കൊളുത്തി പ്രകടനം, പ്രതിഷേധ തെരുവ് എന്നിവ സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ബഷീർ കണ്ണാടിപറമ്പ, എൻ പി ഷക്കീൽ, എ ഫൈസൽ, മുസ്തഫ നാറാത്ത്, ശംസുദ്ധീൻ മൗലവി, ആഷിക് അമീൻ തുടങ്ങിയവർ സംസാരിച്ചു.