കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ആസ്ഥാനത്ത് ആഘോഷം തുടങ്ങി
ബെംഗളൂരു: കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍.പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യവും തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍, ചില സര്‍വേകള്‍ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാല്‍ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസിന്‍റെ നിലപാട് നിര്‍ണായകമാകും.
ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.


