എ.ഐ. ക്യാമറ: ജില്ലയിൽ നിയമലംഘനങ്ങൾക്ക്
നോട്ടീസയച്ചുതുടങ്ങി
കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച നിർമിതബുദ്ധി ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസയച്ചുതുടങ്ങി. മട്ടന്നൂർ വെള്ളിയാംപറമ്പിലെ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽനിന്നാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഇപ്പോൾ ബോധവത്കരണ നോട്ടീസാണ് അയക്കുന്നത്. 20 മുതൽ പിഴയീടാക്കിത്തുടങ്ങും.
ക്യാമറകൾ പരിശോധിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ഇതുവരെ ഓഫീസിൽ നിയോഗിച്ചിട്ടില്ല. രണ്ടുപേർ മാത്രമാണ് മട്ടന്നൂരിലെ ഓഫീസിലുള്ളത്. 10 ജീവനക്കാരെയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി നിയമിക്കേണ്ടത്. കെൽട്രോണാണ് ഇത് ചെയ്യേണ്ടത്.
ജില്ലയിൽ 50 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ ശേഖരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുക. അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽനിന്ന് ദൃശ്യങ്ങൾ പരിശോധിച്ച് വാഹന ഉടമകളുടെ മേൽവിലാസത്തിൽ നോട്ടീസ് അയക്കും.
ഒരുവർഷം മുൻപാണ് മട്ടന്നൂരിൽ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസ് തുടങ്ങിയത്. അന്നുമുതൽ തന്നെ ക്യാമറകളുടെ നിരീക്ഷണവും ഇവിടെ നടക്കുന്നുണ്ട്. സർക്കാർ തീരുമാനപ്രകാരം ഇപ്പോഴാണ് പിഴ ചുമത്തുന്നതിനുള്ള നടപടികൾ തുടങ്ങിയത്.


