ജില്ലയിലെ ക്വാറിസമരം പിൻവലിച്ചു
കണ്ണൂർ: സർക്കാരിന്റെ പുതിയ ക്വാറിനയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ജില്ലയിൽ ക്വാറി ഉടമകൾ നടത്തിയ സമരം പിൻവലിച്ചു. കളക്ടറേറ്റിൽ എ.ഡി.എം. കെ.കെ.ദിവാകരനുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചെയ്ക്കാടുവിലാണ് തീരുമാനം.
നികുതികൾക്ക് പുറമെ, എല്ലാ ക്വാറി-ക്രഷർ ഉത്പന്നങ്ങൾക്കും നാല് രൂപ വർധന അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ മാർച്ച് 31-ൽ നിലനിന്നിരുന്ന വിലയിൽനിന്ന് നാലുരൂപ കൂടി. അടുത്തദിവസം മുതൽ ജില്ലയിലെ ക്വാറികളും ക്രഷറുകളും തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ ക്വാറി-ക്രഷർ ഇസി ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
മാർച്ച് 31 മുതൽ സർക്കാർ വർധിപ്പിച്ച റോയൽറ്റി, ലൈസൻസ് ഫീസുകളുടെ പേരിൽ ക്വാറി ഉത്പന്നങ്ങൾക്കും വില വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാലത്തേക്ക് ക്വാറികൾ അടച്ചിട്ടത്. ചർച്ചയിൽ യു.സെയ്ത്, രാജീവൻ പാനൂർ, വി.കെ.ബെന്നി, നസീർ പേരട്ട, ഷാജി പയ്യാവൂർ, സിറിൽ ജോസ്, മനോഹരൻ മട്ടന്നൂർ തുടങ്ങിയവർ പങ്കെടുത്തു.


